Friday, April 25, 2008

മണിമുഴക്കം!


മണിമുഴക്കം! മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം! - വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടൈയെന്നന്ത്യയാത്രാമൊഴി:

ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടെ ഞാനുമെന്‍
‍നടനവിദ്യയും മൂക സംഗീതവും.

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
‍വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
‍കളരി മാറി ഞാന്‍ കച്ച കെട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി.

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം ! - വരുന്നു ഞാന്‍

ഇരുളിലാരുമറിയാതെത്ര നാള്‍
‍കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗളം?
ഹൃദയമില്ലാത്ത ലോകമേ, എന്തിനാ
യതിനു കാരണം ചോദിപ്പു നീ സദാ? ................
--------------------------------------------------------------
ഇടപ്പള്ളി രാഘവന്‍ പിള്ള
(പ്രണയം കൊണ്ട് കവിത സൃഷ്ടിച്ചു, പ്രണയത്തില്‍ ജീവിച്ചു, പ്രണയത്തിന് വേണ്ടി മരിച്ചു.)

3 comments:

Unknown said...

ആശംസകള്‍

പാമരന്‍ said...

വഞ്ചിച്ച കാമിനിയുടെ വിവാഹദിവസം തന്നെ മണവാളന്‍റെ വേഷത്തില്‍ വരണമാല്യത്തിനു പകരം കഴുത്തില്‍ തൂക്കുകയറെടുത്തണിഞ്ഞ ഇടപ്പള്ളി തന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ഈ കവിതയിലെ 'മണിമുഴക്കം..' എന്ന വരികളാണെഴുതിയിരുന്നതെന്നു കേട്ടിട്ടുണ്ട്‌...

അകാലത്തില്‍ പൊലിഞ്ഞുപോയില്ലായിരുന്നെങ്കില്‍ ചങ്ങംബുഴയേക്കാളും പ്രശൊഭിച്ചേനെ ഇദ്ദേഹം എന്നും വിവരമുള്ളവര്‍ പറയുന്നു..

ഈ വരികള്‍ക്കു നന്ദി..

ഓ.ടോ. 'രാഖവന്‍' പിള്ളയെ 'രാഘവന്‍' പിള്ളയാക്കാമോ? ('gh' not 'kh')

siva // ശിവ said...

എന്തിനു എന്നെ വീണ്ടും ആ സ്വപ്നങ്ങളുടെ പ്രണയകാലം ഓര്‍മ്മിപ്പിച്ചു...മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....നന്ദി....